Thursday, December 17, 2009

SNSIP (Social Networking Sites Interoperability Protocol)

ഇന്റര്‍നെറ്റില്‍ കയറിയാല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകള്‍ തട്ടിയിട്ട് ബ്രൌസ് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്‌. ഓര്‍ക്കൂട്ട്, ഫേസ്ബുക്ക്, ഹൈ-5, കാല്‍-5 ലങ്ങനെ ലങ്ങനെ. സംഭവം നമ്മള്‍ ഇതില്‍ യേതേലും ഒന്നില്‍ മമ്പര്‍ഷിപ്പ് എടുക്കും, നമ്മക്കറിയാവുന്ന ആരേലും പോയി വേറേ ഏതിലേലും എടുക്കും, എന്നിട്ടു വിളിക്കും, "ഡാ വ്ടെ വാടാ, ഇവടെ വാള്‍ ഒണ്ട്, വെള്ളമടിയൊണ്ട്, അച്ചാറൊണ്ട്" അങ്ങനെ അങ്ങനെ. പിന്നെ നമ്മള്‍ മിനക്കെട്ട് അതിലും പോയി മെമ്പര്‍ഷിപ്പ് എടുക്കണം. എന്നാപ്പിന്നെ ഈ പണ്ടാരം സൈറ്റുകള്‍ ഒക്കെ ഇന്റര്‍ഓപ്പറബിള്‍ ആയിരുന്നെങ്കില്‍ എന്തെളുപ്പമായിരുന്നു.ഇതിപ്പോള്‍ സൈറ്റുകള്‍ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഇടത്തൂട്ടാണ്. ഒന്നിലെ ചരക്കുകളെ മറ്റൊന്നിലുള്ളവനു കാണാന്‍ പറ്റൂല്ലാന്നു പറഞ്ഞാല്‍ അതനീതിയല്ലേ? അക്രമമല്ലേ? അസഭ്യമല്ലേ?

ഈമെയില്‍ ഈ രീതിയില്‍ ആരുന്നെങ്കില്‍ എങ്ങനെ ഇരുന്നേനേ? യാഹൂവില്‍ നിന്ന് ഹോട്ട്മെയിലിലേക്ക് ഈമെയില്‍ അയയ്ക്കാന്‍ പറ്റില്ല. ഹോട്ട്മെയിലില്‍ ഒരാള്‍ക്ക് ഈമെയില്‍ അയയ്ക്കണമെങ്കില്‍ ആദ്യം നമുക്ക് പോയി ഹോട്ട്മെയിലില്‍ ഒരു ഐഡി ഉണ്ടാക്കണം, എന്നിട്ട് മെയില്‍ അയയ്ക്കണം. ഓരോ മഴയത്തും തകര പോലെ മുളയ്ക്കുന്ന മെയില്‍ സെര്‍വീസ് പ്രൊവൈഡേഴ്സില്‍ ഒക്കെ പോയി നമ്മുടെ ചില കൂട്ടുകാരെങ്കിലും ഐഡി എടുക്കും. പിന്നെ അവനൊക്കെ ഈമെയില്‍ അയയ്ക്കാന്‍ നമ്മളും അതില്‍ ഒക്കെ ഐഡി എടുത്തോണ്ടു നടക്കണം. തൊല്ല തന്നെ.

അങ്ങനെ നോക്കിയാല്‍, ഈമെയിലിനു പറ്റുകയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിനു പറ്റാതിരിക്കുകയും ചെയ്യുന്ന തരത്തില്‍ വല്ല കൊമ്പത്തെ കഴിവാണോ ഈ ഇന്റര്‍ഓപ്പറബിലിറ്റി? നാ, നെവര്‍, കബി നഹി. വേണമെങ്കില്‍ ഈ പന്നികള്‍ക്ക് പുഷ്പം പോലെ ചെയ്യാവുന്നതേ ഉള്ളൂ. അപ്പോള്‍ പിന്നെ എന്തായിരിയ്ക്കും ചെയ്യാത്തതിന്റെ കാരണം? വ്യാവസായിക/സാമ്പത്തിക താല്‍പ്പര്യങ്ങള്‍. ഓരോ സൈറ്റിന്റെയും ബിസിനസ് പൊട്ടെന്ഷ്യല്‍ അതിന്റെ യൂസര്‍ ബെയിസിനു പ്രൊപ്പോഷനലാണ്. ഏതു സൈറ്റിലുള്ളവനും മറ്റേതൊരു സൈറ്റിലുള്ളവളേയും സ്വന്തം സൈറ്റില്‍ കാണാം എന്നു വന്നാല്‍ സൈറ്റ് ലോയല്‍റ്റി അധവാ സൈറ്റ് ഡിഫറന്‍സിയേഷന്‍ അവസാനിയ്ക്കും എന്ന ഭയമായിരിയ്ക്കണം ഇമ്മാതിരി സൈറ്റുകള്‍ പരസ്പരം സംസാരിക്കാതിരിയ്ക്കാന്‍ കാരണം.

ഇനി അഥവാ അങ്ങനെ സോഷ്യല്‍ നെറ്റവര്‍ക്കിങ്ങ് സൈറ്റുകള്‍ തമ്മില്‍ സംസാരിക്കുന്ന ഒരു സമത്വസുന്ദര ലോകം വന്നാല്‍ അതെങ്ങനെയിരിക്കും? ഏറ്റവും ലളിതമായിട്ടുള്ളത് ഒരു XML അടിസ്ഥിതമായ ഡിസൈന്‍ ആയിരിയ്ക്കും എന്നു തോന്നുന്നു. എല്ലാ സൈറ്റിനും ഉള്ള അടിസ്ഥാനപരമായ കാര്യങ്ങള്‍ തിരിച്ചറിയുക, അവയ്ക്കൊക്കെ ചില വ്യവസ്ഥിതമായ XML രൂപങ്ങള്‍ നല്‍കുക, ഓരോ സൈറ്റിനും അതിന്റേതായ പ്രത്യേക ഫീച്ചറുകള്‍ക്കായി ഈ XML-ല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് ഒരു സ്ഥാനം നല്‍കുക. ഒരു സൈറ്റിന്‌ മറ്റൊരു സൈറ്റിന്റെ XML ആവശ്യപ്പെടാന്‍ കഴിയണം, ആ XML-ലെ വിവരങ്ങള്‍ വായിച്ച് തന്റെ സൈറ്റിന്റെ രൂപഘടന അനുസരിച്ച് ആ വിവരങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കാന്‍ കഴിയണം.

മിക്കവാറും സൈറ്റുകളില്‍ കാണുന്ന ഘടകങ്ങളാണ്. യൂസര്‍ പ്രൊഫൈല്‍, ഫ്രണ്ട്സ് ലിസ്റ്റ്, മെസ്സേജുകള്‍, ഫോട്ടോകള്‍. ഇത്രയും കാര്യങ്ങള്‍ XML ബെയിസില്‍ ആക്കിയാല്‍ എങ്ങനെയിരിക്കും എന്നു നോക്കാം.

ഉദാഹരണത്തിന്‌ ബി ബാസു എന്നൊരു (ഫീമെയില്‍) യൂസര്‍ക്ക് ഫേസ്ബുക്കില്‍ ഒരു അക്കൌണ്ട് ഒണ്ട് എന്നു വിചാരിയ്ക്കുക. ലവള്‍ക്കറിയാം ആദിയ്ക്ക് ഓര്‍ക്കൂട്ടില്‍ ആണ്‌ അകൌണ്ട് എന്ന്. ലവള്‍ നേരേ ഫേസ്ബുക്കിന്റെ (ഭാവിയില്‍ വരാനിരിയ്ക്കുന്ന) "Add alien user" എന്ന ബട്ടണില്‍ ഞെക്കുന്നു.അപ്പോള്‍ എന്തു സംഭവിക്കും? നമ്മടെ ഈ പുതിയ (proposed) ഇന്റര്‍ഓപ്പറബിലിറ്റി പ്രോട്ടോക്കോളായ SNSIP (Social Networking Sites Interoperability Protocol) ഇമ്പ്ലിമെന്റ് ചെയ്തിരിക്കുന്ന എല്ലാ സൈറ്റുകളും ലിസ്റ്റ് ചെയ്ത ഒരു പേജ് മിസ് ബി ബാസുവിനെ തേടിയെത്തുന്നു. ലവള്‍ ലതില്‍ നിന്ന് ഓര്‍ക്കൂട്ട് തിരഞ്ഞെടുക്കുന്നു.എന്നിട്ട് ആദിയുടെ ഐഡി നല്‍കുന്നു.

ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ഓര്‍ക്കൂട്ട് ആപ്ലിക്കേഷന്‌ ആ ഐഡി കൈമാറുന്നു, വിവരങ്ങള്‍ ആവശ്യപ്പെടുന്നു. ഓര്‍ക്കൂട്ട് ഇപ്രകാരം ഒരു മറുപടി നല്‍കുന്നു.

<user id="Adithyan" parentsite="orkut">
      <profilelink id="adisProfile">
      <photoslink id="adisPhotos">
      <messageslink id="adisMessages">
</user>

ഫേസ്ബുക്കിന്‌ തല്‍ക്കാലത്തേയ്ക്ക് ആവശ്യമുള്ള വിവരങ്ങളായി. ഇനി അതിന്‌ ഓരോന്നായി വിവരങ്ങള്‍ ആവശ്യപ്പെടാം. അത് ഏകദേശം ഇങ്ങനെ പോകും.
ഫേസ്ബുക്ക്: "ഗഡീ ഓര്‍ക്കൂട്ട്, എനിക്കീ പഹയന്റെ പ്രൊഫൈല്‍ ഡീറ്റെയില്‍സ് താ, ലതിന്റെ profileLink id ലിതാണ്‌-adisProfile"
ഓര്‍ക്കൂട്ട്: "ഇന്നാ പിടിച്ചോ"

<profile id="adisProfile">
      <username>Adithyan</username>
      <firstname>Adi</firstname>
      <favoritecolor>Magenta</favoritecolor>
      <height>6'6"</height>
      <weight>110 KG</weight>
</profile>


ഫേസ്ബുക്ക് ആ XML വായിച്ച് അതിലുള്ള കാര്യങ്ങള്‍ ഫേസ്ബുക്കിന്റെ സ്റ്റൈലില്‍ ആക്കി മിസ് ബി ബാസുവിനു കാണിച്ചു കൊടുക്കുന്നു.

എന്നാപ്പിന്നെ ഈ ചുള്ളന്റെ കുറെ ഫോട്ടോസ് കണ്ടുകളയാം എന്നു വിചാരിച്ച് മിസ് ബി ബാസു ഫേസ്ബുക്കിന്റെ പ്രൊഫൈലിലെ ഫോട്ടോസിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നേരത്തത്തെപ്പോലത്തെ ഒരു കൈകുലുക്കല്‍ കൂടി സൈറ്റുകള്‍ തമ്മില്‍ നടക്കുന്നു.

ഫേസ്ബുക്ക്: "ഗഡീ ഓര്‍ക്കൂട്ട്, പണ്ടാരടങ്ങാനിട്ട് ഇവന്റെ ഫോട്ടോസെല്ലാം കൂടെ ഇങ്ങോട്ട് കെട്ടിയെടുത്തോ, ലതിന്റെ photosLink id ലിതാണ്‌-adisPhotos"
ഓര്‍ക്കൂട്ട്: "ഇന്നാ പിടിച്ചോ"

<photos id="adisPhotos">
      <photo><img href="http://somephotosharingsite.com/Adi/SlantingPhoto1.jpg" /></photo>
      <photo><img href="http://somephotosharingsite.com/Adi/HorseTopPhoto.jpg"" /></photo>
      <photo><img href="http://somephotosharingsite.com/Adi/SlantingPhoto2.jpg" /></photo>
      <photo><img href="http://somephotosharingsite.com/Adi/BeachPhoto1.jpg" /></photo>
</photos>

ഫേസ്ബുക്ക് നന്ദിപൂര്‍വ്വം ആ ഫോട്ടോകള്‍ ഓരോന്നായി മിസ് ബി ബാസുവിനു കാണിച്ചു കൊടുക്കുന്നു. ഫോട്ടോ എല്ലാം കണ്ട് തൃപ്തി (ഐസ് ക്രീം കഴിച്ചപോലെ) ആയ മിസ് ബി ബാസു ആദിയുടെ മെസ്സേജുകള്‍ വായിക്കാന്‍ തീരുമാനിക്കുന്നു.

ഫേസ്ബുക്കും ഓര്‍ക്കൂട്ടും വീണ്ടും കൈകുലുക്കുന്നു.ഓര്‍ക്കൂട്ട് വിവരങ്ങള്‍ നല്‍കുന്നു.
<messages id="adisMessages">
      <messagelink id="123444567100">
      <messagelink id="123444567101">
      <messagelink id="123444567102">
</messages>

ഇതയുമായാല്‍ മെസേജുകള്‍ ഒന്നൊന്നായി ചോദിച്ചു വാങ്ങാം

<message id="123444567100">
      <date>01/01/2009</date>
      <from>Aishwarya Rai</from>
      <to>Adithyan</to>
      <text>Miss you da</text>
</message>


ഇതി വാര്‍ത്താഹ!

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് ഉടമസ്ഥരേ നിങ്ങക്ക് ഞാനീ ഐഡിയാ ഫ്രീയായി തരികയാണ്. എനിക്ക് പ്രശസ്തിയിലും പണത്തിലും താല്‍പ്പര്യമില്ലാത്തതിനാല്‍ ഇതില്‍ നിന്ന് ഒരു വീതവും എനിക്ക് വേണ്ട. കിട്ടുന്നത് നിങ്ങള്‍ കൈയ്യില്‍ തന്നെ വെച്ചാല്‍ മതി.

Friday, November 06, 2009

കെ വി പി രാജ

ഓരോ സമയത്തും ഓരോന്നാണല്ലോ മലയാളം ബ്ലോഗില്‍ ഫാഷന്‍. ഒരിടയ്ക്ക് യാഹൂനെ കോപ്പി റൈറ്റ് പഠിപ്പിക്കലായിരുന്നു എല്ല്ലാരടേം ഹോബി. പിന്നെ കുറേ കഴിഞ്ഞ് കലാകൌമുദീലേ ഏതോ ഒരു ചങ്ങായിയെ പള്ളുപറയല്‍ ആയി ടോപ്പില്‍. പിന്നെ ബ്ലോഗ് കറുപ്പിക്കല്‍, ചുമപ്പിക്കല്‍, കൈപ്പത്തിയാക്കല്‍ അങ്ങനെ അങ്ങനെ. ഇപ്പോഴത്തെ ലേറ്റസ്റ്റ് ട്രെന്‍ഡ് "കേരള വര്‍മ്മ പഴശ്ശിരാജ"യെപ്പറ്റി റിവ്യൂ എഴുത്താണെന്നു തോന്നുന്നു. ഒരുമാതിരിപ്പെട്ട എല്ലാ ബ്ലോഗേഴ്സും സ്വന്തമായി ഒന്നോ രണ്ടോ പോസ്റ്റ് ഇതിനായി ഡെഡിക്കേറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ പതിനേഴ് വര്‍ഷമായി തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ടില്ലാത്ത ഗുരുക്കള്‍ വരെ എഴുതി റീവ്യൂ ഒന്ന്. റഷ്യന്‍ ഒക്കെ എഴുതുന്ന ആള്‍ക്ക് ഒരു റിവ്യൂ എഴുതാനാണോ പാട്‌? ;)

ഞാനും കണ്ടു "കെ വി പി രാജ", ഇന്നലെ. റിവ്യൂ കമന്റ് ആദ്യമേ - പോര!

ഹിസ്റ്ററി എനിക്കത്ര താല്‍പ്പര്യമുള്ള വിഷയമല്ല. അതു കൊണ്ട് പഴശ്ശിരാജയെപ്പറ്റിയുള്ള ഐതിഹ്യങ്ങള്‍ എനിക്കറിയില്ല. ആരൊക്കെയോ പറയുന്നതു കേട്ടു, സിനിമയില്‍ ചരിത്രത്തില്‍ നിന്ന് അധികം വ്യതിയാനമൊന്നും ഇല്ല എന്ന്. വ്യതിയാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും പഴശ്ശിരാജയുടെ കഥ പറയാനാണ്‌ ഈ സിനിമ ശ്രമിയ്ക്കുന്നതെങ്കില്‍, സിനിമയില്‍ അത് കാര്യമായൊന്നും പറയുന്നില്ലെന്നാണ്‌ എനിക്കു തോന്നുന്നത്.

പഴശ്ശിയെ കാണിക്കുന്നതിനു മുന്‍പുള്ള രംഗങ്ങളില്‍ മറ്റുള്ളവര്‍ പുകഴ്ത്തുന്ന പഴശ്ശിയും, അവസാനം ഹരാക്കിരിയ്ക്കായി ഇറങ്ങിത്തിരിക്കുന്ന പഴശ്ശിയും, പിന്നെ ഇതിനു രണ്ടിനും ഇടയ്ക്ക് കാണിക്കുന്ന പഴശ്ശിയും മൂന്നും മൂന്നാളായാണ്‌ എനിക്ക് തോന്നിയത്. ആദ്യം കേട്ടറിഞ്ഞ പഴശ്ശി "രാജകുമാരനാണ്‌", വീരനാണ്‌, ധീരനാണ്‌, മൈസൂര്‍ പടയെ സ്വന്തം വീര്യം കൊണ്ട് തുരത്തിയവനാണ്. അവസാനം കാണുന്ന പഴശ്ശി, പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലാതെ, തോക്കും പിടിച്ച് നില്‍ക്കുന്ന ഒരു ബറ്റാലിയന്റെ മുന്നിലേക്ക് ഒരു എടുത്താല്‍ പൊങ്ങാത്ത വാളുമായി സ്ലോമോഷനില്‍ നടന്ന് ചെന്ന്, "വെക്കടാ, എന്റെ നെന്ചത്തേക്ക് വെക്കെടാ വെടി" എന്നു പറയുന്ന ഒരു ഇമോഷണല്‍ ഫൂള്‍ ആണ്. മറ്റുള്ള മിക്കവാറും ഇമോഷണല്‍ ഫൂള്‍സിനെപ്പോലെ തന്നെ പഴശ്ശി ആ സീനില്‍ (സിനിമയില്‍ ആദ്യമായി) ഇംഗ്ലീഷും എടുത്ത് പയറ്റുന്നുണ്ട്. ചിലപ്പോള്‍ ഓസ്കാര്‍ കിട്ടാന്‍വേണ്ടി സംവിധായകന്‍ പഴശ്ശിയെക്കൊണ്ട് ചെയ്യിച്ചതായിരിക്കും അത്. അതു വരെ ബ്രിട്ടീഷുകാരോട് മലയാളത്തില്‍ തന്നെ സംസാരിച്ചു കൊണ്ടിരുന്ന പഴശ്ശിയെക്കൊണ്ട് തന്റെ അന്ത്യപ്രഭാഷണം ഇംഗ്ലീഷില്‍ ചെയ്യിപ്പിച്ചത്, അത്യാവശ്യം ചിരി തിയേറ്ററില്‍ ഉണ്ടാക്കി.

ഈ പറഞ്ഞ രണ്ടു പഴശ്ശിയെയും അല്ല നമ്മള്‍ സിനിമയില്‍ മുഴുനീളം കാണുന്നത്. കേട്ടറിഞ്ഞ വീരത്വത്തെയോ ഒളിപ്പോരിനെയോ നയചാതുരിയെയോ ന്യായീകരിക്കുന്ന ഒന്നും പഴശ്ശിയുടെ കഥാപാത്രം പ്രകടിപ്പിച്ചു കണ്ടില്ല. "മൈസൂര്‍ പടയെത്തുരത്താന്‍ നിങ്ങളെ സഹായിച്ചത് ഞങ്ങടെ രാജകുമാരനാണെ"ന്നൊക്കെ ദേവന്റെ കഥാപാത്രം ഇന്‍ഡ്രൊഡക്ഷന്‍ കൊടുത്തു കഴിഞ്ഞ് മമ്മൂട്ടി 'കുമാര'നായി വരുന്ന ആ വരവൊന്നു കാണേണ്ടതായിരുന്നു. ആദ്യ പകുതിയില്‍ രാജ്യതന്ത്രജ്ഞനേക്കാളും റെബലിനേക്കാളും കൂടുതല്‍ മാക്കത്തിന്റെ കാമുകനെയാണ്‌ ഞാന്‍ കണ്ടത്. പുള്ളി വെറുതെ ആരൊക്കെ എവിടെയൊക്കെ വിളിച്ചാലും പോയി ചുമ്മാ സംസാരിക്കും, സീയൂസൂണ്‍ പറഞ്ഞു തിരിച്ചു പോരും, തിരിച്ചു പോരുന്ന വഴി പോയി മാക്കത്തെ കാണും, ഇതു തന്നെ പരിപാടി. രണ്ടാം പകുതിയിലോ? ആള്‍ പടയില്‍ ഒരിക്കലും ഇല്ല. ഓരോ ഒളിത്താവളങ്ങളിലായി കറുത്ത ഡ്രെസ്സും ഇട്ട് വെറുതെ പോയിരിക്കും. പട കംബ്ലീറ്റ് ഹാന്ഡില്‍ ചെയ്യുന്നത് ബാക്കി പയ്യന്‍സ്.

ഓക്കെ, രാജാവ് നേരിട്ട് പോയി പട നയിക്കണം എന്നില്ല, അറ്റ്ലീസ്റ്റ് പടനായകന്മാരെ ഒക്കെ വിളിച്ച് കുറച്ച് സ്ട്രാറ്റജിക്ക് ഡിസ്‌ക്കഷന്‍സ് ഒക്കെ നടത്തണ്ടേ? "നീ ആ വഴി വാ, ഇവനെ മറ്റേ വഴിക്കു പറഞ്ഞു വിടാം, വേറേ ആരേലും എവിടുന്നേലും ഒക്കെ വാ, എന്നിട്ടെല്ലാരും കൂടെ മറ്റവനെ കവലയ്ക്കിട്ടു പിടിക്കാം" എന്നോ, അല്ലെങ്കില്‍ "ഇന്നേക്ക് മൂന്നാം ദിവസം അമാവാസിയും പൌര്‍ണ്ണമിയും കൂടെ ഒന്നിച്ചു വരുന്ന അപൂര്‍വ്വ മുഹൂര്‍ത്തമുണ്ട്...നമ്മക്ക് രാത്രിക്ക് ചെന്ന്‌ ലവന്മാരെ തീര്‍ത്തിട്ടു വരാം" എന്നോ... അങ്ങനെ എന്തേലും സാമ്പിളിന്‌ -ങ്ഹേഹ... സംഭവം പഴശ്ശി ആനയാണ്‌, ചേനയാണ്‌, രണ്ട് ചക്ക മുള്ളോടെ തിന്നുന്നവനാണ്‌ എന്നൊക്കെ പറഞ്ഞു വെച്ചിട്ട്, ചക്കയില്ലേലും അറ്റ്ലീസ്റ്റ് ചക്കച്ചുളയേലും തിന്നുന്നത് കാണിക്കണ്ടേ?

പഴശ്ശി ആനയാണെന്നു കാണിക്കാന്‍ വേണ്ടി സാമ്പിള്‍ വെടിക്കെട്ടായി നടത്തിയ കുങ്കനുമായുള്ള 'ദ്വന്ദയുദ്ധം' അതി ഭീകരമായിരുന്നു. വാളോക്കെ എടുത്ത് പൊക്കി വെട്ടി, ക്ഷീണിച്ച്, തളര്‍ന്ന്, വീണ്ടും പൊക്കി, മറ്റവന്‍ വാളു കൊണ്ടുപോയി വെച്ചിരിക്കുന്നടത്ത് ഓങ്ങി എത്തിച്ച്, മൊത്തത്തില്‍ ഉജ്ജ്വല പ്രകടനമായിരുന്നു. കുറെ നേരം വാളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും കിലുക്കിക്കളിച്ച് ബോറടിച്ചു കഴിഞ്ഞപ്പോള്‍ (അവര്‍ക്കും കാണികള്‍ക്കും പ്രേക്ഷകര്‍ക്കും) താരങ്ങള്‍ രണ്ടും നിന്ന നില്‍പ്പില്‍ ആകാശത്തിലേയ്ക്ക് ചരടേല്‍ കെട്ടി വലിച്ചതു പോലെ പൊങ്ങിപ്പോവും. പിന്നെ എയറില്‍ വെച്ചാണ്‌ വാളുമുട്ടിക്കളി. ഈ എയറില്‍ പോക്ക് മറ്റു പല താരങ്ങളും പല ഫൈറ്റ് സീനിലും സിനിമയിലുടനീളം ഉപയോഗിക്കുന്നുണ്ട്‌. മനോജ് കെ ജയനെ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്ന ഫൈറ്റില്‍ മനോജ് ഫുള്‍ ടൈം വായുവില്‍ പറന്നു നടക്കല്‍ തന്നെയാണു പരിപാടി. പത്മപ്രിയ പോലും ഇടയ്ക്കിടയ്ക്ക് പറക്കുന്നുണ്ട്.

ഹോളിവുഡിനോട് ഇടിച്ചു നില്‍ക്കുന്ന സ്പെഷ്യല്‍ ഇഫെക്ട് എന്നൊക്കെ പറഞ്ഞത് ഇടയ്ക്കിടയ്ക്ക് കാണിച്ചോണ്ടിരുന്ന പറക്കല്‍ സീനുകളാണെങ്കില്‍ പ്രത്യേകിച്ചൊന്നും പറയാനില്ല. "വയനാടന്‍ കാടുകളുടെ വന്യസൌന്ദര്യം അഭ്രപാളികളില്‍ ഒപ്പിയെടുക്കുന്ന"തില്‍ ക്യാമറാമാന്‍ വിജയൊച്ചോ എന്ന് ചോദിച്ചാല്‍....ങ്ഹൂ ഹും... അറ്റ്ലീസ്റ്റ് "ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങക്കാവില്ല മക്കളേ" സ്റ്റൈലില്‍ രണ്ട് ഡയലോഗെങ്കിലും? എം ടി അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പടത്തില്‍ നിന്ന് പ്രേക്ഷകന്‍ മിനിമം അതേലും പ്രതീക്ഷിക്കില്ലേ? അതും കണ്ടില്ല. അങ്ങനെ മൊത്തത്തില്‍ നോക്കിയാല്‍ വെറുതെ ആ പൈസ ഈ പടത്തിനു കൊണ്ടുപോയി കൊടുക്കാതെ അറ്റ്ലീസ്റ്റ് ഒരു ചിക്കന്‍ കബാബെങ്കിലും മേടിച്ചു കഴിക്കാമായിരുന്നു എന്നു തോന്നിപ്പിച്ച ഒരു പടം.

Monday, August 31, 2009

പോളിന്റെ മരണം: ഒരു ഫ്ലാഷ് ബാക്ക്

അനോണി ആന്റണി വാര്‍ത്തകളെ വിഷയമാക്കുന്നതിനെപ്പറ്റി പറഞ്ഞതു തന്നെയാണ്‌ വാര്‍ത്തകള്‍ കാണുന്നതിനെപ്പറ്റി എന്റെയും ഈയിടയ്ക്കത്തെ നയം. നാലാല്‍ ഒരു നിവൃത്തിയുണ്ടേല്‍ ടീവി വാര്‍ത്തകള്‍ കാണാറില്ല. വാര്‍ത്ത എന്ന പേരില്‍ നടത്തുന്ന റിയാലിറ്റി ഷോയ്ക്കു കിടപിടിക്കുന്ന വൃത്തികേടുകള്‍ കണ്ടു മടുത്തതു കൊണ്ട് ഇപ്പോള്‍ വാര്‍ത്ത വരാന്‍ സാധ്യത ഉള്ള ചാനലുകളെല്ലാം ടീവിയില്‍ സ്കിപ്പ് ചെയ്ത് വെച്ചിരിയ്ക്കുകയാണ്‌ - ബ്രൌസ് ചെയ്തു പോകുമ്പോള്‍ പോലും അബദ്ധത്തില്‍ കാണാതിരിക്കാന്‍. എച്ബീയോ, സ്റ്റാര്‍ മൂവീസ്, വേള്‍ഡ് മൂവീസ്, സീ സ്റ്റുഡിയോ അങ്ങനെ കുറെ ഐറ്റംസ് കാണാന്‍ മാത്രമാണ്‌ ഈയിടെ ടീവി തുറക്കുന്നത്.

മലയാളപത്രങ്ങള്‍ സ്ഥിരം വായിക്കാറില്ല. പത്രവായന തന്നെ നിര്‍ത്തുന്നതാണ്‌ മനസമാധാനത്തോടെ ജീവിക്കാന്‍ നല്ലതെന്ന ഒരു അഭിപ്രായം രൂപപ്പെട്ടു വരുന്നുമുണ്ട്. കഴിഞ്ഞേന്റെ മുന്നത്തെ ആഴ്ചയവസാനം നാട്ടിലായിരുന്നതു കോണ്ടു മാത്രം പെലകാലേ മനോരമ കൈയില്‍ വന്നു പെട്ടു. മുന്പേജില്‍ തന്നെ വെണ്ടക്ക - "പ്രമുഖ വ്യവസായി പടമായി". ഈ മാതിരി സെന്‍സേഷണല്‍ ചവറു കണ്ടാല്‍ മൂന്നുമിനിറ്റില്‍ മറക്കാറുണ്ട് സാധാരണ. എന്തോ ഈ വാര്‍ത്ത വായിച്ചതു മുതല്‍ എന്തൊക്കെയോ ഹോണ്ട് ചെയ്യുന്നു. യേതോ ഒരുത്തന്‍ പടമായത് എന്നെ ഒരിക്കലും ഹോണ്ട് ചെയ്യില്ല. ഇത് വാര്‍ത്തയുടെ കൂടെയുള്ള കുറെ ഡീറ്റെയില്സ് ആണ്‌ ആളെ പ്രാന്ത് പിടിപ്പിക്കുന്നത്.

കേരളത്തിലെ അറിയപ്പെടുന്ന ഒരു ബിസിനസുകുടുമ്മത്തെ ഇളമുറക്കാരന്‍ പാതിരാക്ക് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ഒരു സെറ്റ് ഗുണ്ടകളുടെ കൂടെ. നാട്ടുകാരടെ തല്ലുകിട്ടാതിരിക്കാന്‍ ഒന്നോ രണ്ടോ ഗുണ്ടകളെ പൈലറ്റായോ എസ്കോര്‍ട്ടായോ വേറേ ഒരു വണ്ടിയില്‍ കൊണ്ടു നടക്കുന്നതിനു പകരം, കുടിച്ച് വെളിവില്ലാതെ(?) കിടന്ന ലോ ലവന്മാരെ ലീ ലിവന്‍ ലവന്മാരില്‍ ഒരുത്തന്റെ വണ്ടിയില്‍ ഡ്രൈവറായി ഇരുന്ന് ലിവന്റെ ലവടേം ലിവടേം ഒക്കെ കിടക്കുന്ന റിസോര്‍ട്ടൂകളില്‍ ഒക്കെ കൊണ്ടു പോയി കുടിപ്പിക്കുന്നു. ഗുണ്ടക്ക് ഗുണ്ടയാരാന്നറിയില്ലേലും മൊയലാളിക്ക് അറ്റ്ലീസ്റ്റ് മൊയലാളി ആരാന്നറിയാനുള്ള വെളിവു വേണ്ടേ? ആദ്യ വാര്‍ത്തയനുസരിച്ച് കൂടെ ഉണ്ടായിരുന്ന മനു ഗുണ്ട മൊയലാളിയെ ആദ്യമായി കാണുന്നതാണ്‌ അന്ന്. (അറ്റ്ലീസ്റ്റ് ഈ ഞാന്‍ ഇന്ന് കാണുന്ന ഒരു ഗുണ്ടയെ കേരളം മുഴുവന്‍ ഓടിച്ചുകൊണ്ടുനടന്ന് കള്ളു വേടിച്ച് കൊടുക്കുവേല.) പിന്നെ വാക്കിയുള്ള ഗുണ്ടകള്‍ മൊയലാളിയെ മൊയലാളീടെ ഡ്രൈവര്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിക്ക് നാഷണല്‍ ഹൈവേന്ന് വലത്തോട്ട് തിരിഞ്ഞ് മുങ്ങി. നല്ല മൊയലാളി സ്നേഹമുള്ള ഗുണ്ടകള്‍. ഗുണ്ടയാണേലും ചെയ്യുന്ന തൊഴിലിനോട് ഒരു ആത്മാര്ത്ഥത ഒക്കെ വേണ്ടേ?

ഇത്രയുമൊക്കെ ആരുന്നു ആദ്യ ദിവസത്തെ വാര്‍ത്തകള്‍. ഇലക്ട്രിസിറ്റി ബോര്‍ഡിലെ ഓവര്‍സിയര്‍ കുറെ ലൈന്മാന്മാരുടെ കൂടെ രാത്രി കാറില്‍ പോയി, അല്ലേല്‍ പള്ളിയിലച്ചന്‍ കൊറെ കൈക്കാരന്മാരടെ കൂടെ കാറില്‍ പോയി എന്നൊക്കെ പറയുന്ന ലാഘവത്തോടെ ആണ്‌ ആ വാര്‍ത്തയില്‍ മൊയലാളി ഗുണ്ടാസിന്റെ കൂടെ രാത്രിയില്‍ കാറ്റു കൊള്ളാന്‍ പോകുന്നതിനെപ്പറ്റി എഴുതിയിരുന്നത്. എന്റെ നെന്ചിലെ ഒന്നാമത്തെ ഷോക്ക്.

ഒന്നാം ദിവസം ഇരുട്ടി വെളുത്തു. രണ്ടാം ദിവസവും മനോരമ വന്നു. വധം മിസ്റ്ററി സോള്‍വ് ചെയ്ത് വാര്‍ത്തകള്‍ ഒണ്ടായിരുന്നു. യാകദേശം ഈ റെയിന്ചില്‍ - "ഒരു സെറ്റ് ഗുണ്ടകളും കൂടെ ഒണ്ട് സംഭവവികാസങ്ങളില്‍ - ആലപ്പുഴ എവിടെയോ ക്വൊട്ടേഷന്‍ വര്‍ക്കിന്‌ രണ്ടു ടെമ്പോ ട്രാവലറുകളില്‍ പോകുകയാരുനു ഒരു സംഘം ഗുണ്ടകള്‍, അതിലൊരു ട്രാവലറിന്റെ ടയറു പന്ചറായതിനാല്‍ പാതിരായ്ക്ക് വഴിസൈഡില്‍ നിന്ന് അന്താക്ഷരി കളിക്കുകയാരുന്നു. ലപ്പഴാണ്‌ പോള്‍ ഓടിച്ച വണ്ടി ആ വഴിക്ക് വന്ന് നട്ടപാതിരാക്ക് റോഡില്‍ തിരിഞ്ഞു കളിക്കുകയാരുന്നു ഒരു മോട്ടോര്‍സൈക്കിളുകാരനെ ഇടിച്ചിട്ടിട്ട് പോയത് - പരസഹായം ജീവിതവൃതമാക്കിയ ഗുണ്ടകള്‍ക്ക് ഇത് സഹിച്ചില്ല. എല്ലാരും കൂടെ ബാക്കിയുള്ള ഒരു ട്രാവലറില്‍ ചാടിക്കയറി പോളിന്റെ വണ്ടീടെ പൊറകെ കത്തിച്ചു വിട്ടു. എവടെയോ വണ്ടി വട്ടം ഇട്ട് പോളിന്റെ വണ്ടി നിര്‍ത്തിച്ച് പോളിനെ പിടിച്ചിറക്കി ഒരു വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ട്. വാദപ്രതിവാദം കൊണ്ട് സംഭവം തീരുന്നില്ലാന്നു കണ്ട് (ചെലപ്പം പോള്‍ മൊഡ കാണിച്ചു കാണും - കൂടെ ഗുണ്ടകള്‍ ഒണ്ടല്ലോ) പോളിനെ നമ്മടെ ട്രാവലര്‍ ഗുണ്ടകള്‍ നടു റോഡില്‍ ഇട്ട് വെട്ടിക്കൊന്നു. പോളിന്റെ കാറില്‍ നിന്ന് മനു ഗുണ്ട മാത്രമെ 'വിടടാ, വിടാനാ പറഞ്ഞേ' എന്നും പറഞ്ഞ് ഇറങ്ങി വന്നുള്ളു എന്നു തോന്നുന്നു, കാരണം ആള്‍ക്കു മാത്രമേ വെട്ട് കിട്ടിയിട്ടുള്ളൂ, വാക്കി രണ്ടു ഗുണ്ടകള്‍ അപ്പോള്‍ കാറില്‍ ഇരുന്ന് മുച്ചീട്ട് കളിക്കുവാരിക്കും. എന്തായാലും പോളിന്റെ ഡ്രൈവര്‍ വന്നപ്പോഴേക്കും ട്രാവലര്‍ ഗുണ്ടകള്‍ സ്ഥലം കാലിയാക്കി."

ഷോക്ക് രണ്ട് - കേരളത്തില്‍ ഗുണ്ടായിസം ഇപ്പോള്‍ ഒരു തൊഴിലായിരിക്കുന്നു, ഗുണ്ടകള്‍ പത്തും പന്ത്രണ്ടും പേരൊന്നിച്ച് ടെമ്പോ ട്രാവലര്‍ പിടിച്ചൊക്കെയാണ്‌ ഇപ്പോള്‍ പണിക്കു പോകുന്നത്. ഒരു ഗുണ്ടാസംഘം വഴിക്കു വെച്ച് ആരെയേലും കൊന്നാല്‍ അതില്‍ വലിയ അല്‍ഭ്തം ഒന്നും ഇല്ല. പോലീസ് ഇതൊരു സാധാരണ സംഭവം ആയാണ്‌ അവതരിപ്പിച്ചത്. മുന്‍വൈരാഗ്യം ഒന്നും ഇല്ലത്രേ... റോഡില്‍ വെച്ച് "ഡാ" എനു വിളിച്ചതിന്റെ പേരിലുള്ള സാധാ കൊലപാതകം.

ഞാന്‍ നാളെ കേരളത്തിലെവിടെയേലും പോകുമ്പോ വഴിക്കു കാണുന്ന മോട്ടോര്‍സൈക്കിളുകാരെ തട്ടാതെ സൂക്ഷിക്കണമല്ലോ. പ്രത്യേകിച്ചും ടെമ്പോ ട്രാവലര്‍ റിപ്പയര്‍ ചെയ്യുന്ന ഒരു സംഘം ആള്‍ക്കാര്‍ ആ ഏരിയായില്‍ എവിടെയേലും ഒണ്ടെങ്കില്‍..

പിന്നേം രാത്രികള്‍ കൊറെ ഇരുട്ടി വെളുത്തു, കൊറെ മനോരമകള്‍ കൂടി വന്നു. വാര്‍ത്തകള്‍ പലകരണം മറിഞ്ഞു. "ഞാനാ വെട്ടിയതെന്ന്" ഒരു ഗുണ്ട. "പോടാ, നീ ഞൊട്ടി, വെട്ടിയതു ഞാനാ"ന്ന് വേറേ ഒരു ഗുണ്ട, "എന്റെ മോനൊരു പാവാ, അവനൊരു കൊതുകുതിരി പോലും ഇത്വരെ കത്തിച്ചിട്ടില്ല" എന്ന് ഒരു ഗുണ്ടേടേ അമ്മ.

പിന്നെ കേട്ടു ട്രാവലര്‍ ഗുണ്ടകള്‍ വെട്ടുന്നതിനു മുന്നേ തന്നെ പോള്‍ പടമായിരുന്നെന്ന്. ഡ്രൈവ് സീറ്റിലിരുന്ന പോള്‍ ചില വാര്‍ത്തകളില്‍ മുന്നില്‍ വലത്തെ സീറ്റിലായി, മിഡില്‍ സീറ്റില്‍ കിടപ്പായി, ബാക്ക് സീറ്റില്‍ നടുവിലായി, ചവിട്ടു പടിയില്‍ ചവിട്ടി നില്‍പ്പായി, വണ്ടീടെ മോളില്‍ കേറി കിടപ്പയി, അങ്ങനെ പലവഴിക്കായി. വേറെ ഒരു സെറ്റ് വാര്‍ത്തകളില്‍ കുറെ മന്ത്രിപുത്രന്മാരും കൂടെയാണ്‌ പോളിനെ ഓടിച്ചിട്ട് വെട്ടിയത്.

സ്റ്റണ്ട് മാത്രം കൊണ്ട് പടം ഓടൂലാന്ന് കണ്ട് ചെല പത്രങ്ങള്‍ സെക്സ് കൂടെ മിക്സ് ചെയ്തു - സീരിയല്‍ നടി, നടീടെ സാരി, പാവാട, ബ്രാ, ബാഗ്, ചെരിപ്പ്, കുട, മിഡി, ലിപ്സ്റ്റിക്ക്, പൊട്ടിവീണ അരങ്ങാണച്ചരട് എന്നിവയൊക്കെ പോളിന്റെ വണ്ടിയില്‍ ഉണ്ടായിരുന്നത്രേ... ഈ സാരിയും പാവാടയും ഒക്കെ നടീടെ ദേഹത്താരുന്നോ അതോ വേറേ വേറേ ആയിട്ട് കാറിന്റെ ബോണറ്റില്‍ ഒന്ന്, ഡിക്കിയില്‍ ഒന്ന് എന്ന റേന്ചില്‍ ആരുന്നോന്നന്വേഷിക്കാന്‍ ഒരു ഡീയെസ്പിയെ വെക്കണോന്നും പറഞ്ഞ് കൊറേപ്പേരു വേറേ.

അല്ല എന്തൊക്കെയാണിവിടെ നടക്കുന്നത്? വന്നു വന്ന് ഗുണ്ടയല്ലാത്തവനൊന്നും കേരളത്തില്‍ ജീവിക്കാന്‍ പറ്റില്ലാന്നായോ?

ഈ പത്രം, ടീവി ചാനല്‍ എന്നതൊക്കെ നടത്തുന്നവനൊക്കെ തോന്നുന്നതൊക്കെ വിളിച്ചു പറയാം എന്നാണോ? (അതിനിവിടെ ബ്ലോഗന്മാരില്ലേ?)

മനസമാധാനത്തോടെ ജീവിക്കണമെന്നുണ്ടേല്‍ കേരളത്തില്‍ കേറരുത്, കേരളത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ വായിക്കരുത് എന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു.