Thursday, September 14, 2006

രണ്ടാഴ്‌ച

“അത്യാവശ്യമായി പൂനെയ്ക്ക് പറക്കണം. ഒരു പ്രോജക്‌ടിനു തീ പിടിച്ചിരിക്കുന്നു. നിങ്ങള്‍ മൂന്നാളും ചെല്ലുക. രണ്ടാഴ്ച കഴിഞ്ഞാല്‍ ഡെലിവറി ആണ്. അതിനു മുന്നെ തീര്‍ക്കുക. തിരിച്ചു പോരുക.“ മാനേജര്‍ ജെയിന്‍ സാറിന്റെ നിര്‍ദ്ദേശങ്ങള്‍ പതിവു പൊലെ കാര്യമാത്രപ്രസക്തങ്ങളായിരുന്നു. ഡേറ്റാബേസ് വിദഗ്ദന്‍ വിനോദും ഡോട്ട്നെറ്റ് വിദഗ്ദന്‍ സിദ്ധാര്‍ത്ഥനും ബാംഗ്ലൂരെ ചില അത്യാവശ്യപണികള്‍ തീര്‍ക്കാനുള്ളതിനാല്‍ അവരുടെ യാത്ര പിന്നത്തെ തിങ്കളാഴ്ച വൈകിട്ടത്തേക്ക് ഉറപ്പിച്ചു. ‘ഡിപ്ലോയ്മെന്റ് വിദഗ്ദനായ’ എനിക്ക് വെള്ളിയാഴ്ച വൈകിട്ടു തന്നെ പറക്കേണ്ടി വന്നു. ആഴ്ചയവസാനങ്ങളിലും പണിയെടുക്കേണ്ടി വരുമെന്ന് പോരുമ്പോഴേ അറിയാമായിരുന്നു. വൈകിട്ട് 8 മണിക്ക് പൂനെ എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ മുരളി സാറിന്റെ മിസ്സ്ഡ് കോള്‍സ് മൊബൈലില്‍ കണ്ട് വിളിച്ചപ്പോഴാണ്‍ സാര്‍ അപ്പോള്‍ തന്നെ കമ്പനിയില്‍ എത്താന്‍ ആവശ്യപ്പെട്ടത്. മുരളിസാര്‍ ആണ് ജെയിന്‍ സാര്‍ വഴി ഞങ്ങളെ അവിടെ ക്രാഷ് ലാന്‍ഡ് ചെയ്യിപ്പിച്ചതെന്നറിയാമായിരുന്നു. വെള്ളിയാഴ്ച വൈകിട്ടു തന്നെ കമ്പനിയിലെത്താന്‍ മാത്രം കുഴപ്പത്തിലാണ് കാര്യങ്ങള്‍ എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.

എയര്‍പ്പോര്‍ട്ടിലെത്തിയ കമ്പനി പിക്ക്-അപ്പ് ടാക്സിയില്‍ ഹോട്ടലിലെത്തി, ചെക്കിന്‍ ചെയ്തു, ബാഗ് വെച്ചു, നേരെ കമ്പനിയിലേക്ക്. അക്കൊണ്ട് മാനേജര്‍ മുരളിസാര്‍ തോളില്‍ കൈ ഇട്ടു കൊണ്ട് കൂട്ടിക്കൊണ്ടു പോയി പരിചയപ്പെടുത്തിയതിനാല്‍ മാനേജര്‍മാര്‍ക്കൊക്കെ ഒരു പ്രത്യേക സ്നേഹം. പറഞ്ഞ സമയത്ത് തീര്‍ക്കാന്‍ കഴിയാത്ത പ്രോജക്ട്. യൂറോപ്പിലെ വമ്പന്‍ കമ്പനിയുടെ ആദ്യ പ്രോജക്ട്. ഇതു സമയത്ത് തീര്‍ക്കേണ്ടത് കമ്പനിയുടെ അഭിമാനപ്രശ്നം. പതിവു സമയത്തുണ്ടായിരുന്ന 25 പേര്‍ക്കും 2 മാനേജര്‍മാര്‍ക്കും പുറമേ പതിനഞ്ചോളം പുതിയ ആള്‍ക്കാരും രണ്ട് പുതിയ മാനേജര്‍മാരും. 1200-ഓളം ബഗ്ഗുകള്‍. പ്രോജക്ടിന്റെ അവസ്ഥയെപ്പറ്റി ഒരു ഏകദേശരൂപം ഉടനെ കിട്ടി. ആര്‍ക്കിട്ടെക്ചര്‍ എന്നെ പഠിപ്പിക്കാനായി അപ്പൊഴത്തെ ആര്‍ക്കിട്ടെക്ടിന്റെ കൂടെ അര മണിക്കൂര്‍ ചര്‍ച്ച.

മാനേജര്‍മാരെ ഒന്ന് ഞെട്ടിക്കാന്‍ വേണ്ടിയാണ് ഉള്ളതില്‍ തരക്കേടില്ലെന്നു തോന്നിയ ഒരു മോഡ്യൂള്‍ തിരഞ്ഞു പിടിച്ച് ബഗ് ഫിക്സ് ചെയ്യാനിരുന്നത്. എല്ലാ ബഗ്ഗുകളും പിന്നെ ഡേറ്റാബേസ് ടേബിളുകളും ഒക്കെ ഒന്ന് ഓടിച്ചു നോക്കി. ഭാഗ്യത്തിന് നോക്കിയത് കിട്ടി, ഇവിടെയും കോമണ്‍ പാറ്റേണ്‍ ഉള്ള കുറെ എണ്ണം കിട്ടി. എല്ലാത്തിനും കാരണമാണെന്നു തോന്നിയ ചെറിയ ചില കാര്യങ്ങള്‍ വിശദമായ ഒന്നു പഠിച്ചിട്ടു മാറ്റി. ഏകദേശം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് എണീക്കുമ്പോള്‍ ആ മോഡ്യൂളിലെ ബഗ്ഗുകളുടെ എണ്ണം 80-ല്‍ നിന്ന് ഒരു 30 കുറഞ്ഞിരുന്നു. മുരളി സാര്‍ എന്നെ അറിയുന്നത് വെറുതെയല്ലെന്ന് പിടികിട്ടിയെന്ന് മാനേജര്‍മാരുടെ തെളിഞ്ഞ മുഖങ്ങള്‍ കണ്ടപ്പോള്‍ മനസിലായി.

മണി 11 ആയിരുന്നു. ടീമിലെല്ലാവര്‍ക്കും തിരിച്ചു പോകാനുള്ള ടാക്സികള്‍ ഏര്‍പ്പാടു ചെയ്തു കൊണ്ടിരുന്ന പ്രസന്നവദനയായ ടീംമേറ്റിനെ അപ്പോഴാണ് ശ്രദ്ധിച്ചത്. രാ‍ത്രി 11 മണിയായിരുന്നിട്ടും അവളുടെ ചുണ്ടുകളില്‍ ഒരു മനോഹര പുഞ്ചിരി തത്തിക്കളിച്ചിരുന്നു. എല്ലാവര്‍ക്കും ടാക്സികള്‍ ഏര്‍പ്പെടുത്തി ചാടിച്ചാടി നടന്ന അവള്‍ അവസാനം എന്റെ അടുത്തെത്തി “താങ്കള്‍ക്ക് എവിടെ പോകണം?”. ഹോട്ടല്‍ പൂനം ഇന്റര്‍നാഷണല്‍ എന്ന് പറഞ്ഞപ്പോള്‍ “എന്നാല്‍ നമ്മള്‍ രണ്ടും ഒരേ ടാക്സിയില്‍ ആണ് പോകുന്നത്. എന്റെ കൂടെ വന്നാല്‍ മതി” എന്നു പറഞ്ഞ് ചിരിച്ച് അവള്‍ വീണ്ടും ലിസ്റ്റില്‍ വെട്ടാനും തിരുത്താനും തുടങ്ങി.

എന്റെ ഹോട്ടലിനടുത്തായിരുന്നു അവളുടെ ഹോസ്റ്റല്‍. ആ വഴിയില്‍ വേറെ ആള്‍ക്കാര്‍ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ മാത്രമായിരുന്നു ടാക്സിയില്‍. പണ്ടു മുതലേ പരിചയമുണ്ടെന്നു തോന്നിക്കുന്ന രീതിയില്‍ അവള്‍ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ മൂന്നുമാസങ്ങളായി പ്രോജക്ടിനു വേണ്ടി രാപകലില്ലാതെ പണിയെടുക്കുന്നതില്‍ തുടങ്ങി, അവളുടെ കൂട്ടുകാരുടെ വിശേഷങ്ങളും വീട്ടുവിശേഷങ്ങളുമെല്ലാമായി സംസാരം നീണ്ടു. പിറ്റേന്ന് രാവിലെ ഓഫീസിലെത്താനുള്ള ടാക്സിയിലും അവളോടൊപ്പം. രണ്ടു ദിവസത്തെ ഒന്നിച്ചുള്ള യാത്രകള്‍ക്കവസാനം ഞങ്ങള്‍ നല്ല കൂട്ടുകാരായിരുന്നു. അവളുടെ പണികള്‍ അല്‍പ്പം ഒന്ന് ഒതുങ്ങിയിരുന്നതിനാല്‍ ഞായറാഴ്ച അവള്‍ വരുന്നില്ല എന്നാണ് പറഞ്ഞിരുന്നത്. പതിവു ഞായറാഴ്ചകള്‍ പോലെ തന്നെ ഞാന്‍ ഉണര്‍ന്നപ്പോള്‍ വളരെ വൈകിയിരുന്നു. ടാക്സി കാത്തു നിന്നിട്ട് പോയിക്കാ‍ണും എന്നുറപ്പ്. അവളെ വിളിച്ചു. ഞാന്‍ ഡ്രൈവ് ചെയ്യാമെന്നുണ്ടെങ്കില്‍ അവളുടെ ഹോണ്ട ആക്ടിവയുമായി ഉടനെ എത്താം എന്നവള്‍ ഏറ്റു. പാവം എനിക്കായി ഒരു ദിവസം കൂടി കമ്പനിയില്‍ വരാന്‍ പോലും തയ്യാറായി.

അവളെ പേടിപ്പിക്കണ്ട എന്നു കരുതി 40-ഇലാണ് പൊയ്ക്കൊണ്ടിരുന്നത്. പുറകിലിരുന്നു കൊണ്ട് അവള്‍ ഓഡോമീറ്ററിന്റെ വലത് അറ്റം ചൂണ്ടി പറഞ്ഞു “ആ വലിയ നമ്പറുകളൊന്നും അവിടെ വെറുതെ പെയിന്റ് ചെയ്ത് വെച്ചിരിക്കുന്നതല്ല.” സിറ്റിയ്ക്ക് വെളിയിലെത്തിയപ്പോള്‍ അവള്‍ ഒരു ടേണ്‍ എടുക്കാന്‍ പറഞ്ഞു. ഒരു കാര്യം കാണിക്കാനുണ്ടെന്നു പറഞ്ഞ് എനിക്ക് കുറെ വഴികളില്‍ കൂടി ഒക്കെ വളഞ്ഞു തിരിഞ്ഞ് പോകാന്‍ നിര്‍ദ്ദേശങ്ങള്‍ തന്നു. എത്തി നിന്നത് പണി നടന്നു കൊണ്ടിരിക്കുന്ന ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്സിനു മുന്നിലായിരുന്നു. ഗാര്‍ഡിന്‍ സലാം പറഞ്ഞ് അവള്‍ ഇറങ്ങി നടന്നു. പണി നടന്നു കൊണ്ടിരുന്ന ഗോവണികളിലൂടെ മുകളില്‍ കയറി രണ്ടാം നിലയില്‍ ഒരു ഇരട്ടമുറി വീട്ടിലാണ് ഞങ്ങള്‍ എത്തിയത്. ഉള്ളില്‍ കയറിക്കഴിഞ്ഞ് അവള്‍ കൈ രണ്ടും വിരിച്ച് “എന്റെ വീട്. ഞാന്‍ പണം അടച്ചു കൊണ്ടിരിക്കുന്ന എന്റെ വീട്” എന്ന് പറഞ്ഞപ്പോള്‍, ആ മുഖത്തെ തുടിക്കുന്ന സന്തോഷവും ആത്മവിശ്വാസവും കണ്ടപ്പോള്‍ ഞാന്‍ ചെയ്തത് എന്റെ പാന്റിന്റെ ഇടതുപോക്കറ്റില്‍ കിടന്ന ‘നോക്കിയ 6600‘-ല്‍ തിരുപ്പിടിക്കുക എന്നതായിരുന്നു. ഇത്ര നാളത്തെ ‘അദ്ധ്വാനങ്ങള്‍ക്കും’ ശേഷം എനിക്ക് ആകെയുള്ള സംമ്പാദ്യം അതും പിന്നെ ഒരു യമഹ എന്റൈസറും മാത്രമാണല്ലോ.

വൈകിട്ട് തിരിച്ച് അവളുടെ ആക്ടിവയില്‍ പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് ഒരു ആഴ്ചയവസാനം പ്രത്യേകിച്ചൊന്നും ചെയ്യാതെ കടന്നു പോയതിനെപ്പറ്റി ഞങ്ങള്‍ സംസാരിച്ചത്. അത്താഴം ഒന്നിച്ചാക്കാന്‍ തീരുമാനിച്ചു. ‘രൂപാലീസ്’ എന്ന ബംഗാളി സ്പെഷ്യാലിറ്റിയില്‍ ഞങ്ങള്‍ ഒന്നിച്ച് ആദ്യ അത്താഴം. അവള്‍ക്കിഷ്ടപ്പെട്ട കടല്‍ വിഭവങ്ങളുമായി ഒരു വിരുന്ന്.

എത്തിച്ചേരാനുണ്ടായിരുന്ന വിനോദും സിദ്ധാര്‍ത്ഥനും തിങ്കളാഴ്ച എത്തി. പ്രോജക്ടില്‍ ബഗ്ഗുകളുടെ എണ്ണം പതുക്കെ കുറഞ്ഞു കൊണ്ടിരുന്നു. എന്നാലും പുതിയ പുതിയ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. തീ പിടിച്ച ദിവസങ്ങള്‍. രാവിലെ കമ്പനിയില്‍ കയറിയാല്‍ വൈകിട്ട് വളരെ വൈകുന്നതു വരെ ഒന്നും അറിയാത്ത രീതിയില്‍ ജോലി. സ്വന്തം പണികളൊക്കെ സമയത്ത് തീര്‍ത്തുകൊണ്ടിരുന്ന അവള്‍ക്ക് പുതിയ പണികള്‍ കിട്ടിക്കൊണ്ടിരുന്നു. ബാക്കി മടിയന്മാരുടെ പണി ഏറ്റെടുത്ത് ചെയ്യുന്നതിന്റെ വ്യര്‍ത്ഥതയെപ്പറ്റി ഞാന്‍ അവളെ ഉപദേശിച്ചുകൊണ്ടുമിരുന്നു.

ചൊവ്വാഴ്ച മടങ്ങും വഴിയാണ് അവള്‍ പിസ്സ കഴിക്കുന്നതിനെപ്പറ്റി പറഞ്ഞതും ഞങ്ങള്‍ രണ്ടും നേരെ പിസ്സാ ഹട്ടില്‍ ഇറങ്ങിയതും. പതിനാലോ പതിനാറോ മണിക്കൂറിലെ ജോലിയുടെ ക്ഷീണം ഒരു അത്താഴം കൊണ്ട് തീരും എന്ന് എനിക്ക് മനസിലായിത്തുടങ്ങിയതപ്പോഴാണ്. പുതിയതായി തുടങ്ങിയ യോക്കോസ് എന്ന സിസ്സ്‌ലര്‍ ജോയന്റ് വെള്ളിയാഴ്ചയ്ക്കായി ഉറപ്പിച്ചു. ഭക്ഷണ സാധനം ഓരോന്നും പറയുന്നതിനു മുമ്പെ അത് തന്റെ ഭാരത്തില്‍ വരുത്താന്‍ പോകുന്ന വര്‍ദ്ധനവിനെപ്പറ്റി മനസില്‍ കണക്കുക്കൂട്ടുന്നതിന് ഞാന്‍ അവളെ കണക്കിനു കളിയാക്കിക്കൊണ്ടിരുന്നു.

ഒന്നാമത്തെ ആഴ്ച കഴിഞ്ഞപ്പോഴേയ്ക്കും ബഗ്ഗുകളുടെ എണ്ണം നിയന്ത്രണവിധേയമായിരുന്നു. എങ്കിലും പുതിയവ കൂട്ടിച്ചേര്‍ക്കപ്പെട്ടുകൊണ്ടിരുന്നു. പിന്നത്തെ ബുധനാഴ്ച പ്രോജക്ടില്‍ ഒരാളുടെ ജന്മദിനമായിരുന്നു. ഒരു സിനിമ കണ്ട് ആഘോഷിക്കാനാണ് എല്ലാവരും കൂടി തീരുമാനിച്ചത്. വൈകിട്ട് എല്ലാവരും കൂടി മാനേജര്‍മാര്‍ക്ക് സംശയം ഒന്നും ഇല്ലാതെ പുറത്തിറങ്ങാന്‍ ഒരു കമാന്‍ഡോ ഓപ്പറേഷന്‍ തന്നെ വേണ്ടി വന്നു. അവസാന നിമിഷം അവള്‍ക്ക് എന്തോ പണി തീര്‍ക്കാനുണ്ടായിരുന്നു. ഒരു സീബിസിയുടെ താക്കോല്‍ എന്നെ ഏല്‍പ്പിച്ച് ബാക്കിയുള്ളവര്‍ പല വണ്ടികളായി തിയറ്ററിലേക്ക് തിരിച്ചു. അവള്‍ക്ക് ഇറങ്ങാറായപ്പോഴേക്കും സിനിമയ്ക്ക് 15 മിനിട്ട്, പോകാനുള്ളത് 15 കിലോമീറ്റര്‍, പിന്നെ വൈകിട്ടത്തെ ട്രാഫിക്കും. സീബിസി സൈഡ് റോഡുകളില്‍ കൂടിയും നടപ്പാതകളില്‍ കൂടിയും പറന്നു. “നീ‍ എന്നെ കൊല്ലാന്‍ കൊണ്ടു പോകുകയാണോ?”, “കുഴി, കുഴി, കുഴി…”, “ആ ട്രക്ക് നമ്മളെ കൊല്ലും”, “വളവ് ഒന്നു തിരിക്കുമോ?” അവള്‍ ആദ്യാവസാനം എനിക്ക് നിര്‍ദ്ദേശങ്ങള്‍ തന്നു കൊണ്ടിരുന്നു. പടം തുടങ്ങുന്നതിന് മൂന്നു മിനിട്ട് മുന്‍പെ തിയറ്ററില്‍ എത്തിയപ്പോള്‍ അവള്‍ ആദ്യം ചെയ്തത് ചാടി ഇറങ്ങിയിട്ട് കൈ രണ്ടും കൂട്ടിപ്പിടിച്ച് പ്രാര്‍ത്ഥിയ്ക്കുക എന്നതായിരുന്നു. പോപ്പ്കോണും ബിപാഷ ബാസുവുമായി വീണ്ടും സന്തോഷപ്രദമായ ഒരു സായാഹ്നം.

എനിക്ക് തിരിച്ചു പോരാനുള്ള ഫ്ലൈറ്റ് ബുക്ക് ചെയ്തിരുന്നത് പിറ്റെ ശനിയാഴ്ച വൈകിട്ടത്തെക്ക് ആയിരുന്നു. മാനേജര്‍മാര്‍ ഒരു ആഴ്ച കൂടി നില്‍ക്കാന്‍ നിര്‍ബന്ധിയ്ക്കുന്നുണ്ടായിരുന്നു. പക്ഷെ ആ ഫ്ലൈറ്റ് ഒന്ന് ക്യാന്‍സല്‍ ചെയ്താല്‍ പിന്നെ അവര്‍ പറയുന്നതു വരെ അവിടെ നില്‍ക്കേണ്ടി വരും എന്നറിയാവുന്നതിനാല്‍ ഞാന്‍ അതിന്‍ തയ്യാറായിരുന്നില്ല. “നിനക്ക് ഒരു ആഴ്ച കൂടി നിന്നു കൂടെ” എന്ന് അവള്‍ ചോദിച്ചത് കേട്ടില്ല എന്നു നടിക്കേണ്ടി വന്നു.

ദിവസങ്ങള്‍ പെട്ടെന്നു നീങ്ങി. തിരിച്ചു പോരേണ്ട ശനിയാഴ്ചയും എനിക്ക് കമ്പനിയില്‍ എത്തേണ്ടി വന്നു. ആറു മണിയ്ക്കായിരുന്നു ഫ്ലൈറ്റ്. മൂന്നുമണിയ്ക്ക് ഞാന്‍ ഇറങ്ങുമ്പോള്‍ എന്റെ കൂടെ ഇറങ്ങാമെന്ന് അവള്‍ പറഞ്ഞിരുന്നു. പുറത്തേക്കുള്ള വഴിയില്‍ അവളെ തിരിച്ച് വിളിച്ച് മാനേജര്‍ അവള്‍ക്ക് ‘അത്യാവശ്യമായി തീര്‍ക്കാനുള്ള’ എന്തോ ഒരു പണി നല്‍കാന്‍ ശ്രമിച്ചു. പിന്നെ അവിടെ നടന്നത് ഒരു നാടകം. എവിടെ പോകുന്നു എന്ന മാനേജറുടെ ചോദ്യം കേട്ട് എന്ത് പറയണം എന്നാലോചിച്ച് നിന്ന അവളെ കണ്ട് ഞാന്‍ ഇടയ്ക്ക് കയറിപ്പറഞ്ഞു. “സാര്‍, എന്റെ ഒരു പല്ലിന്റെ ഫില്ലിങ്ങ് ഇളകി, മാനസി അവളുടെ ഡെന്റിസ്റ്റിന്റടുത്ത് എനിക്കായി ഒരു അപ്പോയിന്റ്മെന്റ് ഉറപ്പിച്ചിട്ടുണ്ട്. അതു കൊണ്ട് അവള്‍ കൂടെ വന്നേ പറ്റൂ. ഫ്ലൈറ്റിന്റെ സമയത്തിനു മുമ്പ് എനിക്ക് അവിടെ എത്തിയേ പറ്റൂ”. മാനേജര്‍ക്ക് ഞാന്‍ പറഞ്ഞതെന്താണെന്ന് മനസിലാക്കാന്‍ സമയം കൊടുക്കുന്നതിനു മുമ്പു തന്നെ ഞങ്ങള്‍ രണ്ടാളും ലിഫ്റ്റില്‍ കയറിയിരുന്നു.

ഡൈന്റിസ്റ്റ് അപ്പോയിന്റ്മെന്റിനെപ്പറ്റി പറഞ്ഞ് വഴി നീളെ ചിരിച്ചു കൊണ്ട് അവള്‍ എന്നെ എന്റെ ഹോട്ടലില്‍ എത്തിച്ചു. എയര്‍പ്പോര്‍ട്ടില്‍ എത്താന്‍ സമയമുണ്ടോ എന്നുറപ്പില്ലായിരുന്നെങ്കിലും എനിക്കായി മാനേജറുടെ അപ്രീതി വരെ ഗൌരവമായി എടുക്കാതിരുന്ന അവളെ ഞാന്‍ അവസാനമായി ഒരു കോഫിയ്ക്ക് ക്ഷണിച്ചു. കോഫി ഡേ-യിലെ കോള്‍ഡ് കോഫിയ്ക്കും ചോക്കളേറ്റ് റ്റെമ്പ്റ്റേഷനും അപ്പുറവും ഇപ്പുറവുമായി അധികം സംസാരിക്കാതെ കുറെ നേരം. ഒടുവില്‍ “അല്‍വിദനാ കഹനാ” മൂളിക്കൊണ്ടാണ് പിരിഞ്ഞത്.

ഞാന്‍ തിരിച്ച് ബാംഗ്ലൂര്‍ എത്തി മൂന്ന് ദിവസം കഴിഞ്ഞാണ് സിദ്ധാര്‍ത്ഥന്‍ എത്തിയത്. “നിനക്ക് പൂനെ ടീമിലൊരാള്‍ ഒരു സമ്മാനം തന്നയച്ചിരുന്നു” എന്നു പറഞ്ഞ് സിദ്ധാര്‍ത്ഥന്‍ ഒരു പൊതി കൈമാറി. ഒരു കമ്പിയില്‍ ഊഞ്ഞാലാടുന്ന മൂന്നു ചിരിക്കുന്ന മുഖങ്ങളുള്ള ഒരു രൂപം, അതില്‍ ഇങ്ങനെ എഴുതിയിരുന്നു “കീപ്പ് സ്പ്രെഡിംഗ് സ്മൈല്‍സ്”...

***

ഒരു വര്‍ഷം മുമ്പത്തെ ആ ഹ്രസ്വകാലഘട്ടം ഇന്നും സുഖമുള്ള ഓര്‍മ്മകളായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇപ്പോള്‍ ലണ്ടനിലുള്ള അവള്‍ക്ക് ജന്മദിനാശംസകള്‍ പറഞ്ഞു കഴിഞ്ഞ് പിന്നെയും വളരെ നേരം കൊച്ചു വര്‍ത്തമാനം പറഞ്ഞിട്ട് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ആ ചിരിക്കുന്ന മുഖങ്ങളെ ഒരിക്കല്‍ കൂടി ഊഞ്ഞാലാട്ടി.

35 comments:

Anonymous said...

അയ്യോടാ...ഇത് വായിച്ച് ഞാന്‍ ഇങ്ങിനെ അറിയാണ്ട് പുഞ്ചിരിച്ചു..അപ്പൊ ഇത് ശരിക്കും കീപ്പ് സ്പ്രെഡിങ്ങ് സ്മൈത്സ് തന്നെ..
അതാവാമായിരുന്നു പോസ്റ്റിന്റെ ടൈട്ടില്‍ എന്ന് തോന്നുന്നു.

റീനി said...

ഞാനും ഊറിച്ചിരിച്ചു, വായിച്ചുകഴിഞ്ഞ്‌ .മാനസി പകര്‍ന്നു തന്ന ചിരി ബൂലോഗത്തിലെമ്പാടും പരക്കട്ടെ.

ആദീ, ചിരിക്കുന്ന മുഖങ്ങളെ ഇടക്കിടെ ഊഞ്ഞാലാട്ടു. എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കണമല്ലോ!

ദിവാസ്വപ്നം said...

അത് വളരെ വളരെ ഇഷ്ടപ്പെട്ടു ആദീ, നല്ല ഒഴുക്കുള്ള വിവരണം. വളരെ ലൈവായി അവതരിപ്പിച്ചിരിയ്ക്കുന്നു. ഒറ്റയിരുപ്പിനെഴുതിയതാണെന്ന് വായിച്ചാലറിയാം.

ഈ പോസ്റ്റ് പലതും ഓര്‍മ്മിപ്പിച്ചു, എന്തൊക്കെയാണെന്ന് ഈ വയസ്സന്‍ കാലത്ത് ഇനി പറയാന്‍ ഒരു മടി. അത്കൊണ്ട് ചോദിയ്ക്കരുത് :)

ആ ബൈക്ക് പന്ത്രണ്ട് മിനിട്ട് കൊണ്ട് തീയേറ്ററിലെത്തിയതും കിടിലനായി വിവരിച്ചിട്ടുണ്ട്.

അപ്പോള്‍ ഒരു സംശയം : ആദി ലണ്ടന് പോകുമോ അതോ ചിക്കാഗോയില്‍ തുടരുമോ :^)

അനംഗാരി said...

ആദീ ഒരു കിടിലന്‍ പരിണാമ ഗുപ്തന്റെ വരവു പ്രതീക്ഷിച്ച എന്നെ....ശ്ശെ! എങ്കിലും, മാനസിയുടെ സൌഹൃദത്തിനായി ഇതൊരു ഓര്‍മ്മയായി ഇരിക്കട്ടെ..ആ ചിരി ഒട്ടിച്ച ഒരു തൂവാല പോലെ...

ബിന്ദു said...

നേരത്തെ ഒരു വാക്കു പറഞ്ഞിരുന്നെങ്കില്‍ എന്റെ വകയും ഒരു ജന്മദിനാശംസകള്‍ ഏല്‍പ്പിക്കാമായിരുന്നു. ‘അയ്യടാ’ എന്ന് പറഞ്ഞത് ഞാന്‍ കേട്ടിട്ടേയില്ല. :) ഞാനും ചിരിച്ചു കൊണ്ടിരിക്കുന്നു.

Manjithkaini said...

എന്നിലേക്കും ചിരിപടര്‍ന്നു.

അല്ലാ ആദിത്യന്‍സാറേ, നാട്ടിലെ സോഫ്റ്റികമ്പനിയില്‍ സാ‍റന്മാരെ സറേന്നു വിളിക്കണമെന്നു വല്ല ചട്ടമുണ്ടായിരുന്നോ സാറേ. ഐ മീന്‍ വിളിച്ചില്ലെങ്കില്‍ പീഡനം അങ്ങനെവല്ലതും.

Unknown said...

ആദി,
ഊഞ്ഞാലാട്ടം വായിച്ചപ്പോള്‍ അറിയാതെ കുറുമന്റെ കാലാട്ടം മനസ്സില്‍ വന്നു!

ഓ ടോ : വെബ് സൈറ്റിലെ ചിത്രങ്ങള്‍ ഫോട്ടോ ബക്കറ്റില്‍ നിന്നായതും കൊണ്ടും ഫോട്ടോബക്കറ്റ് (ഫ്ലിക്കറും) ആപ്പീസ്സില്‍ ബ്ലോക്കിയിരിക്കുന്നതും കൊണ്ടും ആദിയുടെ ബ്ലോഗ് ഒരു അസ്ഥികൂടം പോലെ ഞാന്‍ കാണുന്നു :)!

Sujith said...

hmmmmmmmmmmmmm.... :p nadakkatte nadakkatte :p

കണ്ണൂരാന്‍ - KANNURAN said...

വളരെ നന്നായിരിക്കുന്നു.... നല്ല വിവരണം... ഇതു പോലുള്ള് നല്ല പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു...

Sreejith K. said...

ആദീ, നല്ല ഓര്‍മ്മക്കുറിപ്പ്. ഇഷ്ടമായി. ടൈറ്റില്‍ ഒന്നു ഭേദപ്പെടുത്താമായിരുന്നു എന്ന് തോന്നുന്നു.

സു | Su said...

ആദീ :) നന്നായിരിക്കുന്നു ഓര്‍മ്മക്കുറിപ്പ്.

Visala Manaskan said...

നല്ല കയ്യടക്കം. ഇതും വലിയ ഇഷ്ടമായി.

ആദിയുടെ ഓരോ പോസ്റ്റുകളും വായിക്കുമ്പോള്‍ എന്റെ മനസ്സിലൂടെ പല പല പേരുകളും പല പല മുഖങ്ങളും കടന്നുപോകും.

ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം!

അരവിന്ദ് :: aravind said...

ആദിയുടെ കഥകളിലെ ആ മുറുക്കമില്ലെങ്കിലും ഓര്‍മക്കുറിപ്പായി എടുത്താല്‍ വളരെ ഹൃദ്യമാകുന്നു ഇത്.
കൊള്ളാം. വായിച്ച് കഴിഞ്ഞപ്പോള്‍ ഒരു ചെറുചിരി എന്റെ മുഖത്തും തെളിഞ്ഞു.

അതേയ്..ബൈക്കൊക്കെ ഒന്ന് പതുക്കെ വിട് ഇഷ്ടാ...:-)

bodhappayi said...

രസമുള്ള വായന

അലിഫ് /alif said...

നല്ല ലൈവായി അവതരിപ്പിച്ചിരിക്കുന്നു. ഒരു ചെറു പുഞ്ചിരി ഇവിടെയും.

Adithyan said...

@ഇഞ്ചീസ്:
ദേ ചിരിച്ചു. (ആക്കിച്ചിരിച്ചതല്ലല്ലോ അല്ലെ? ;)

@റീനി:
ദേ പിന്നേം ചിരിച്ചു. എനിക്കു വയ്യ! :) അതെയതെ ഞാന്‍ വെറുതെ ഇരിക്കുമ്പോ ഊഞ്ഞാലാട്ടാന്‍ ശ്രമിക്കാം :)

@ദിവാ:
നന്ദി. :)
ഓര്‍മ്മിച്ചതെന്തൊക്കെയാണെന്നു പറയണ്ട, ഒരു പോസ്റ്റായി ഇട്ടാല്‍ മതി ;) (ഒരു കുടുംബകലഹം ഉണ്ടാക്കാമോന്നു നോക്കട്ടെ). ചിക്കാഗോ ലണ്ടന്‍ എന്നൊക്കെ ചോദിച്ച് ഒരു ‘കഥാകൃത്തിന്റെ’ (ഞാനും?) ഭാവനയില്‍ കൈ കടത്തരുത് :))

@അനംഗാരീ,
എന്റെ കഥകളില്‍ പരിണാമഗുപ്തനെ പ്രതീക്ഷിക്കരുത്. :) (ഒന്നും പ്രതീക്ഷിക്കരുത്‌ :)).
ഞാന്‍ സൌഹൃദങ്ങള്‍ക്ക് ഒരുപാട് മൂല്യം കൊടുക്കാറുണ്ട്.

@ബിന്ദ്വേച്ചീ,
ദേ പിന്നേം കളിയാക്കി ചിരിക്കുന്നു ;)). കഥാകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തല്ലേ... :)

@മഞ്ചിത്ത് സാറേ,
ഹ്ഹാഹ്.. അതായത്... ബ്ലോഗ് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് എന്റെ ഈ കൃതിയെങ്ങാനും പരിഗണിക്കപ്പെട്ടാലോ? അപ്പോള്‍ സോഫ്റ്റി കമ്പനിയുടെ ഹയരാര്‍ക്കി അറിയാത്ത പരമ്പരാഗതി ജ്യൂറിയ്ക്ക് ഇനി എങ്ങാനും ഈ നേരെ പേരു വിളിക്കുന്നത് ഒരു അരുചിയായി തോന്നി അവാര്‍ഡ് ഒന്നും പോകണ്ടാന്നു കരുതിയാണേ... ;)

@സപ്തഞ്ചേട്ടോ,
ഹഹ... ഭാഷയ്ക്ക് എന്നെക്കൊണ്ട് ഒരു പ്രയോഗം ദാനം ചെയ്യിക്കുമോ? ഞാന്‍ കൃതാര്‍ത്ഥനായി ;)) ടെമ്പ്ലെറ്റ് പ്രശ്നമാണല്ലെ? ഇമേജസ് ബ്ലോഗറിലേക്കു മാറ്റാന്‍ നോക്കാം. സൂചിപ്പിച്ചതിനു നന്ദി. :)

@ജിത്തു,
കൃത്യസമയത്തു തന്നെ കേറി വന്നോണം കേട്ടാ.. ;) എല്ലാം നമ്മക്കു സെറ്റില്‍ ചെയ്യാം :))

@കണ്ണൂരാന്‍,
ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം... വെറുതെ ഇതൊക്കെ കുത്തുക്കുറിച്ച് ഞാന്‍ ഇവിടെ ഒക്കെ കാണും :)

@ശ്രീജിത്ത്,
കുടുംബകലഹം ഉണ്ടാക്കല്ലേ. ഇത് ഓര്‍മ്മക്കുറുപ്പും സുകുമാരക്കുറുപ്പും ഒന്നും അല്ല. കഥ, കഥ. (ഹാവൂ, ഇതും കഥയോ എന്നൊരു ചോദ്യം ;)

@സൂച്ചേച്ചീ,
കോമക്കുറുപ്പും കൃഷ്ണക്കുറുപ്പും ഒന്നുമല്ല.. വെറും ഭാവനയാണേ...

@വിശാല്‍ ഗഡീ,
ഈ കമന്റിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു. :) ഗുരോ ആ ഓര്‍ത്ത പേരുകള്‍ ഓരോരോ പോസ്റ്റുകളായി ഇങ്ങോട്ട് ഇറക്കി വിട്ടാലും. മറ്റെ “എയര്‍പ്പോര്‍ട്ട് കാണാന്‍ പോയ ആന്റപ്പന്റെ“ കഥ ഇതുവരെ വന്നില്ലാ‍ാ :)

പിന്നെ ഇന്നലെ നമ്മള്‍ ചാറ്റ് ചെയ്തപ്പോ പറഞ്ഞ പോലെ... (ചുമ്മാ, ഞാനും വിശാല്‍ ഗഡിയും ചാറ്റിങ്ങ്സ് ഒക്കെ ഉണ്ട്, എനിക്ക് വന്‍ കോണ്ടാക്ട്സ് ഒക്കെ ഉണ്ട് എന്ന് നാട്ടുകാരെ ഒക്കെ ഒന്നു കാണിക്കാന്‍ ;))

@അരവിന്ദോ,
ഓര്‍മ്മക്കുറിപ്പായി എടുക്കരുതേ... ഫസ്റ്റ് പേഴ്സണില്‍ കഥ എഴുതുക എന്നത് എന്റെ ഹോബിയാണേയ്യ്... ;)
കൊള്ളാം പിക്കപ്പ് പോരാന്നും പറഞ്ഞ് ടൊയോട്ടാ വാങ്ങാത്ത ആളുതന്നെ എന്നെ ഉപദേശിക്കണം ;))

@കുട്ടപ്പായി,
നന്ദിയുടെ നറുമരലുരലുകള്‍!!

@ചെണ്ടക്കാരാ,
താങ്ക്യൂ താങ്ക്യൂ... :) ഞാനും ഹാപ്പിയായി :)

Santhosh said...

വായിച്ചു, വായിച്ചു! എഴുത്ത് രസിച്ചു...
സത്യത്തില്‍ അവള്‍ക്കെന്തായിരുന്നു കുഴപ്പം? അവളുടെ അമ്മാവന്‍ അങ്കമാലിയിലെ ആരായിരുന്നെന്നാ പറഞ്ഞത്?

:)

ജ്യോതിര്‍മയി /ज्योतिर्मयी said...

ആദിത്യാ,
പരന്നു പരന്ന്‌ ദാ ചിരി ഇവിടേം എത്തി:-))

വല്യമ്മായി said...

നല്ല ഓര്‍മ്മ

ഇടിവാള്‍ said...

“കീപ്പ് സ്പ്രെഡിംഗ് സ്മൈല്‍സ്”...

സ്മെയില്‍സ്‌ ആയതോണ്ടു കൊഴപ്പമില്ല ആദിയേ !

അല്ലേ പ്രശ്നമായേനേ ! ഹ ഹ !
കൊള്ളാം കേട്ടോ !

പാപ്പാന്‍‌/mahout said...

കഥ വായിച്ചു. കുഴപ്പമില്ല. മുട്ടത്തു വര്‍‌ക്കി അപ്പൊ മോന്റെ ആരാന്നാ പറഞ്ഞേ?
പിന്നെ കമന്റുകള്‍‌ക്കുള്ള മറുപടിയില്‍ അവളുടെ പേര്‍ “ഭാവന“ എന്നു കണ്ടു. അപ്പോള്‍ മാന്‍സിക്കെന്തുപറ്റി. ദുഷ്ടാ, കമന്റെഴുതിത്തുടങ്ങിയപ്പോഴേക്കും അവളെ ഉപേക്ഷിച്ചോ? ഈ അങ്കമാലിക്കാരി ആര്‍? ആകെ മൊത്തം കണ്‍ഫ്യൂഷന്‍. തല പെരുക്കുന്നു. രാത്രി കുറച്ചു യവം വാറ്റിയ മദ്യം കുടിച്ചിട്ട് ഒന്നോടെ വായിച്ചു നോക്കട്ടെ...

:: niKk | നിക്ക് :: said...

നന്നായിട്ടണ്ട്രാ. പക്ഷേ, പിന്നീടവളുടെ വിവരം വല്ലതുമുണ്ടാ? അതോ വേറേ വല്ല ആദിയുടെ കൂടെ ലവള്‍ ആക്ടിവയില്‍ ചുറ്റുന്നുണ്ടാവുമോ? :P

ഉമേഷ്::Umesh said...

ആദിത്യോ, ഞങ്ങള്‍ ഈ ആനപ്പുറത്തിരിക്കുന്നോര്‍ക്കൊക്കെ ഒരേ അഭിപ്രായമാ. ഞങ്ങള്‍ക്കീ കുതിരക്കളി അത്ര പിടിക്കില്ല :)

Adithyan said...

ആനപ്പുറം ഗുരുവും പാപ്പേട്ടനും ക്ഷമിക്കണം... സ്റ്റഡ്-നസ്സിന്റെയും പൈങ്കിളിയുടെയും ഇടക്കുള്ള ഒരു നേര്‍ത്ത നൂല്‍പ്പാലത്തില്‍ കൂടി സഞ്ചരിക്കാന്‍ ശ്രമിച്ചതാണ്. പരാജയപ്പെട്ടല്ലെ? മാപ്പ് മാപ്പ്... :)) വേറേ എന്തു വേണേ ചെയ്തോ മുട്ടത്തു വര്‍ക്കിയുമായി മാത്രം... പ്ലീസ്സ്സ്സ്സ്സ്സ്.... അരുതേ :(

Adithyan said...

സന്തോഷ്,
കഥ പാളീന്നു മനസിലായി :)) പൊറുക്കണം :)) മാപ്പാക്കണം... ;)

ജ്യോതിച്ചേച്ചീ,
നന്ദി. :) ചിരിച്ചു എന്നറിഞ്ഞതില്‍ സന്തോഷം :)

വല്ല്യമ്മായി,
നന്ദി നന്ദി :))

ഇടിഗഡീ,
ഹഹഹ... അസഭ്യം പാടില്ലാ‍ാ‍ാ... ;) ഞാന്‍ ഡീസന്റാണേയ്യ്... ഹഹ...

നിക്കേ,
എന്റെ പൊന്നു പള്ളീ, കഥയാണ് കഥ :D. എന്റെ കഥാനായികയെ ഒന്നു മനസമാധാനത്തോടെ ജീവിക്കാന്‍ സമ്മതിക്കില്ലെ?

Unknown said...

ആദീ,
സത്യം പറയുമെന്ന് യാതൊരു പര്‍തീക്ഷയുമില്ലാത്തതിനാലും ഞാന്‍ ഡീസന്റായതിനാലും ചില സംശയങ്ങള്‍ തോന്നുന്നുവെങ്കിലും ഞാന്‍ ചോദിക്കുന്നില്ല. എങ്കിലും ഊഹിച്ച് നോക്കൂ...

ഞാന്‍ ചോദിച്ചിരിക്കുന്നു എന്ന് കരുതിക്കോളൂ.. :-)


അപ്പൊ കീപ് സ്പ്രെഡിങ് ജാം ഓണ്‍ ബ്രെഡ്... രസിച്ചു മോനേ... രസിച്ചു.

Adithyan said...

ഞാനിവിടെ ബ്രെഡും ജാമും പിന്നെ ഒരു നൈഫുമായി വെയിറ്റ് ചെയ്യുന്നു. ചോദീര്, ചോദ്യങ്ങളൊക്കെ ചോദീര്... എല്ലാം ഞാന്‍ പറയാം...

ഓടോ: നൈഫ് ജാം ബ്രെഡില്‍ സ്പ്രെഡ് ചെയ്യാന്‍ മാത്രമാണേയ്...

Unknown said...

ആദീ,
സംശയം നമ്പ്ര ഒന്ന്:

15 കിലോമീറ്റര്‍ 15 മിനിറ്റില്‍ തന്നെയാണോ കവര്‍ ചെയ്തത് ബാംഗ്ലൂരില്‍? ആണെങ്കില്‍ താങ്കള്‍ ഒരു സംഭവം തന്നെ. ശ്രീജിത്തും മറ്റ് ബ്ലാങ്കൂര്‍ ബ്ലോഗേഴ്സും ഉടന്‍ താങ്കള്‍ക്ക് ശിഷ്യപ്പെട്ടേക്കാം.

സംശയം നമ്പ്ര 2:
ചിക്കാഗോ-ലണ്ടന്‍ ഫ്ലൈറ്റ് ചാര്‍ജ് എത്ര? :)

Rasheed Chalil said...

ആദീ ഇത് കാണാന്‍ വൈകി. നല്ല ഒഴുക്കുള്ള വിവരണം. മനോഹരം. ഒത്തിരി ഇഷ്ടമായി.

മുസ്തഫ|musthapha said...

ഒരു വര്‍ഷം മുമ്പത്തെ ആ ഹ്രസ്വകാലഘട്ടം ഇന്നും സുഖമുള്ള ഓര്‍മ്മകളായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇപ്പോള്‍ ലണ്ടനിലുള്ള അവള്‍ക്ക് ജന്മദിനാശംസകള്‍ പറഞ്ഞു കഴിഞ്ഞ് പിന്നെയും വളരെ നേരം കൊച്ചു വര്‍ത്തമാനം പറഞ്ഞിട്ട് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ആ ചിരിക്കുന്ന മുഖങ്ങളെ ഒരിക്കല്‍ കൂടി ഊഞ്ഞാലാട്ടി...

ആദിയേ... ആ ഊഞ്ഞാലാട്ടലില്‍ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്... :) മനസ്സിലും ഒരു ഊഞ്ഞാലാട്ടം ഞാന്‍ കാണുന്നു.

Adithyan said...

ദില്‍ബാ,
ബുഹഹഹ... ഒരു വെള്ളിയാഴ്ച ഈ സമയത്ത് എണീറ്റിരിക്കുന്ന എന്റെ ഇന്‍ടേക്ക് നീ ഓര്‍ക്കണ്ടതായിരുന്നു. ;) ദാ ഇനി തള്ളു തുടങ്ങാം. കഥയിലെ നായകന്‍ ബൈക്ക് ഓടിച്ചത് പൂനെയിലാണ്. അതു കൊണ്ട്തില്‍ ചോദ്യമില്ല. ഇനി എന്റെ പേഴ്സണല്‍ റെക്കോര്‍ഡ് - വൈകിട്ട് 5 മണി സമയത്ത് ഞാന്‍ 10 മിനിട്ടിന് അല്‍പ്പം മുകളില്‍ എടുത്ത് ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് സില്‍ക്ക്ബോര്‍ഡ് ജം-ല്‍ എത്തിയിട്ടുണ്ട്. പിന്നെ വേറേ ഒരെണ്ണം 22 മിനിട്ട് കൊണ്ട് ഇല. സിറ്റിയില്‍ നിന്ന് എം.ജി.യിലുള്ള ബാംബൂ ഷൂട്ട്സ്. :))

ഇത്തിരീ, താങ്ക്സ്സ് .. സത്യമായും ഇഷ്ടമായെന്നറിഞ്ഞ് സന്തോഷം :)

അഗ്രജാ,
തെറ്റിദ്ധരിക്കരുത്... കഥയാണ്... :)) കഥാനായകന്‍ എന്നെപ്പോലെ തന്നെ ഡീസന്റാണ് :))

Unknown said...

ആദീ,

സോറി.. പൂനയാണെന്നത് ഒരു ബഗ്ഗ് പിടിച്ച് പോയി.താങ്കള്‍ നല്ല ഡ്രൈവര്‍ തന്നെ.എം.ജി.റോഡില്‍ നിന്ന് റെസിഡന്‍സി റോഡ് വഴി ജയാ നഗറില്‍ പോയിട്ടുണ്ടോ? അതല്ലേ മോനെ റൂട്ട്? ഒന്ന് പോയി നോക്കിയാല്‍ പിന്നെ ഇത് പോലത്തെ വരികള്‍ തലയില്‍ വരില്ല. :)

(ഓടോ: രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം തൃപ്തികരമായി തോന്നിയില്ല) :)

റീനി said...

അപ്പോ ആദി, ഇത്‌ വെറും കഥയോ? ഞാന്‍ വിചാരിച്ചു ജെന്മദിനം ആഘോഷിക്കാന്‍ വീക്കെന്റില്‍ ലെണ്ടനിലേക്ക്‌ പറക്കുകയാണെന്ന്‌.

ചില നേരത്ത്.. said...

ആദീ വായിക്കാന്‍ വൈകി..ഇത് വായിച്ചപ്പോള്‍..ഒരു(ഒരുപാട്) ഓപ്പണ്‍ ചാന്‍സ് മിസ്സാക്കിയല്ലോ എന്ന തമാശയാണോര്‍മ്മ വന്നത്.

Unknown said...

ഇതെല്ലാം വായിച്ചപ്പോള്‍ ചിലതെല്ലം പറയണമെന്നും തോന്നി .തോന്നിയതെല്ലാം പറഞ്ഞിട്ടുണ്ട്‌ വായിക്കുക.
കഥ ജീവിതം തന്നെ എന്ന്‌ പണ്ടെവിടെയോ വായിച്ചതോര്‍ക്കുന്നു. പക്ഷെ കഥയും ജീവിതവും ഇഴ പിരിക്കാനാകത്ത ഒരു സൃഷ്ടി വായിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണു ഞാനിപ്പോള്‍. ഇനിയും നല്ല നല്ല വിഭവങ്ങള്‍ വിളമ്പാന്‍ സാധിക്കട്ടെ.........